മരങ്ങൾക്കിടയിലെ കാളിമ പൂണ്ട പൊന്തക്കാടുകളിൽ മനോഹരങ്ങളായ കാട്ടു പൂക്കൾ നിറഞ്ഞു നിൽക്കുന്ന അജ്ഞാത സ്യസങ്ങൾ. സൗന്ദര്യം കണ്ട് ചേർത്തു പിടിക്കാൻ ശ്രമിച്ചാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള വിഷസസ്യങ്ങൾ മുതൽ ഏത് വിഷബാധയെയും ഞൊടിയിട കൊണ്ട് നിർവീര്യമാക്കുന്ന ഔഷധ സസ്യങ്ങൾ വരെ അവയ്ക്കിടയിൽ ഉണ്ട്. കാടിനുമപ്പുറം മലകളുടെ പിന്നിലേക്ക് ചാഞ്ഞു തുടങ്ങിയ സായാഹ്ന സൂര്യന്റെ തളർന്ന സ്വർണ പ്രഭ അൽപ്പാൽപ്പമായി വൃക്ഷങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. തണുപ്പ് പതുക്കെ ഭൂമിയെ ആലിംഗനം ചെയ്യാൻ വെമ്പി കൈകൾ കൊണ്ട് പൊതിയാൻ നാണിച്ചു നിൽക്കുന്നു.
എരിയുന്ന സിഗററ്റ് ചുണ്ടിൽ വച്ചു ജോർജ് കാടിന്റെ ഇരുണ്ട അനന്തതയിലേക്ക് കണ്ണുകൾ പായിച്ചു ചെറു വീടിന്റെ ഉമ്മറത്ത് കുത്തിയിരുന്നു. അയാളുടെ കണ്ണുകളിൽ ആഴമേറിയ ചിന്തയുടെ കനലുണ്ട്. മുഖത്ത് വെറുപ്പും കോപവും ഇരുണ്ടു മൂടിക്കെട്ടി നിൽക്കുന്നു. എത്ര പെട്ടന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. വളരെ കോൺഫിഡൻസോടു കൂടി നല്ല വെടിപ്പായി കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നത് ആയിരുന്നു. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭീഷണിപ്പെടുത്തിയും അവഗണിച്ചും ആളുകളെ വരുതിയിൽ ആക്കിയും ശാരീസ്ഗ്രൂപ്പ്‌നെ താൻ നിസ്സാരവത്കരിച്ച കോടികൾ അതിന്റെ മറവിൽ സമ്പാദിച്ചു. ഇരു ചെവിയറിയാതെ അവരെ ഉപയോഗിച്ചു വൻതോതിൽ കഞ്ചാവ് കടത്തു തന്നെ തങ്ങൾ നടത്തി.
ആ ശാരിക വെറുമൊരു പെണ്ണാണല്ലോ, അതും പുരുഷവിദ്വേഷി, അധികം തലവേദയുടെ പിന്നാലെ പോകില്ല എന്ന ഉറപ്പിൽ തന്നെയായിരുന്നു എല്ലാം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരുന്നത്. പക്ഷേ ആ വാഹിദ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു. തനിക്ക് തന്റെ ജീവനും കൊണ്ട് ഈ കാട്ടിൽ വന്നു ഒളിച്ചിരിക്കേണ്ട ഗതിയായി. അവനെ ഒതുക്കാതെ ഒന്നിനും കൂട്ട് നിൽക്കാൻ വയ്യെന്നാണ് ഉദ്യോഗസ്ഥരും പറഞ്ഞിരിക്കുന്നത്. അവന് അപൂർവ്വം ചിലരുമായി നല്ലൊരു സൗഹൃദവലയമുണ്ട്. പിന്നിൽ നിന്ന് ആത്മവിശ്വാസം നൽകാൻ ചില കമ്പനികളുടെ ലീഗൽ അഡ്വൈസർമാരുണ്ട്. താൻ അവനൊരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ആദ്യമേ തുറിച്ചറിയണമായിരുന്നു.