അവളുടെ വാക്കുകളിലെ ഗൗരവം കണ്ടപ്പോൾ തർക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നി.
“അമ്മ… അമ്മ എങ്കെ ഇരുക്കാങ്ക…?”
(അമ്മ എവിടെയാണ്?)
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
അവൾ ആ പൂജാമുറിയുടെ വശത്തുള്ള, മുകളിലേക്ക് ചുറ്റിപ്പോവുന്ന വലിയ തേക്ക് ഗോവണിപ്പടിയിലേക്ക് വിരൽ ചൂണ്ടി.
“മേലെ… റൂമിൽ ഇരുക്ക്…”
(മുകളിലെ മുറിയിലുണ്ട്…)
അവൾ പറഞ്ഞു.
ഞങ്ങൾ എല്ലാവരും ആ ഗോവണിപ്പടിയിലേക്ക് നോക്കി. വീടിന്റെ പഴമ വിളിച്ചോതുന്ന, കൊത്തുപണികൾ നിറഞ്ഞ വലിയ പടികൾ.
മുകളിലെ ഇരുട്ടിലേക്ക് അത് നീണ്ടുപോവുന്നു. അവിടെയാണ് ഈ വീടിന്റെയും, ഇപ്പോൾ ആ പ്രൊഫസറുടെയും നിയന്ത്രണം കയ്യിലുള്ള ആ സ്ത്രീ ഇരിക്കുന്നത്.
“വാ…”
ഞാൻ രാഹുലിനെയും മറ്റുള്ളവരെയും വിളിച്ചു.
ഞങ്ങൾ ആ പടികൾ കയറാൻ തുടങ്ങി.
ഓരോ പടി കയറുമ്പോഴും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ആരാണ് ഈ അമ്മ?
ഞങ്ങളെ തടഞ്ഞ ആ പെൺകുട്ടി താഴെ നിന്ന്, കയ്യിലെ മാലയും പിടിച്ച് ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല…..
ഞങ്ങൾ മുകളിലേക്ക് കയറുന്ന പടികൾ അവസാനിച്ചത് ഒരു വലിയ ഇടനാഴിയിലായിരുന്നു. ഇരുവശത്തും കൊത്തുപണികൾ ചെയ്ത പഴയ വാതിലുകൾ.
തടിയിൽ തീർത്ത ആ വീടിന്റെ മുകൾഭാഗത്ത് വല്ലാത്തൊരു ഇരുട്ടുണ്ടായിരുന്നു.
പക്ഷേ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, പെട്ടന്നാണ് അറ്റത്തുള്ള മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടത്….