അലി ഒന്നും മറുപടി പറഞ്ഞില്ല. തലയാട്ടി എല്ലാം സമ്മതിച്ചെങ്കിലും ഉള്ളിൽ വലിയൊരു ഭാരം വന്നതുപോലെ അവന് തോന്നി. ഉപ്പൂപ്പയെ ഒന്ന് നോക്കിയിട്ട് അവൻ നേരെ വീടിന്റെ അകത്തേക്ക്, അടുക്കള ഭാഗത്തേക്ക് നടന്നു. അവിടെ റസിയ വൈകുന്നേരത്തെ ചായയ്ക്കുള്ള ഒരുക്കത്തിലായിരുന്നു.
“ഉമ്മ…” അലിയുടെ വിളിയിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടമുണ്ടായിരുന്നു.
റസിയ തിരിഞ്ഞു നോക്കി. വിയർത്തൊലിച്ചു നിൽക്കുന്ന മകനെ കണ്ടപ്പോൾ അവൾക്കൊരു കൗതുകം തോന്നി. “എന്താടാ… എന്താ ഒരു വല്ലാതെ?”
“ഉമ്മ അറിഞ്ഞോ? വലുപ്പ പറയുന്നു ബിസിനസ്സ് ഒക്കെ എന്നെ പഠിപ്പിക്കാൻ പോവാണെന്ന്. ഞാൻ ആണത്രേ ഇനി ഇതൊക്കെ നോക്കി നടത്തേണ്ടത്!” ഒരു വലിയ ആപത്ത് വന്നതുപോലെ അവൻ പരാതി പറഞ്ഞു.
അതുകേട്ടതും റസിയയുടെ മുഖത്ത് ആ മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവൾ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു, “അതിനെന്താടാ? അത് നല്ലതല്ലേ? ഉപ്പയ്ക്ക് പ്രായമായില്ലേ, പാവത്തിന് ഇനി ഒന്ന് വിശ്രമിക്കാലോ. എന്റെ മോൻ അതൊക്കെ ഏറ്റെടുക്കണം.”
അലി മുഖം ചുളിച്ചു കൊണ്ട് റസിയയുടെ അടുത്തുള്ള തടിമേശയിൽ ഇരുന്നു. “അതല്ല ഉമ്മ… എനിക്ക് ഇതിലൊന്നും വലിയ താല്പര്യം ഇല്ല. എനിക്കിങ്ങനെ ഉമ്മയുടെ കൂടെ നടക്കാനല്ലേ ഇഷ്ടം.”
റസിയ അവന്റെ അരികിൽ വന്ന് തോൾ ചേർത്തുവച്ചു. “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അലീ? എന്നും ഇങ്ങനെ കളിച്ചും ചിരിച്ചും നടന്നാൽ മതിയോ? ഉപ്പയുടെ കാലം കഴിഞ്ഞാൽ പിന്നെ നീ തന്നെയല്ലേ ഞങ്ങളെ ഒക്കെ നോക്കേണ്ടത്? മോൻ വിഷമിക്കേണ്ട, നീ ഉപ്പൂപ്പന്റെ കൂടെ പോയി എല്ലാം ഒന്ന് കണ്ടു മനസ്സിലാക്കിയാൽ മതി. ബാക്കിയൊക്കെ താനേ ശരിയായിക്കോളും.”