അമ്മയുടെ ആശ്വാസ വാക്കുകൾ കേട്ടപ്പോൾ അലിക്ക് വലിയ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. “ഹാ… ഉമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ,” അവൻ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
റസിയ അവനെ സ്നേഹത്തോടെ നോക്കി. അവന്റെ നെറ്റിയിൽ പടർന്ന വിയർപ്പുതുള്ളികൾക്കിടയിൽ അമർത്തി ഒരു ഉമ്മ കൊടുത്തു. എന്നിട്ട് പെട്ടെന്ന് മൂക്ക് പൊത്തി ചിരിച്ചു കൊണ്ട് അവനെ തള്ളി മാറ്റി.
“ഹൊ! നാറുന്നു… പോയി കുളിക്കെടാ ചെക്കനേ! വേഗം പോയി കുളിച്ചു വാ, ഞാൻ നിനക്ക് ഇഷ്ടപ്പെട്ട പലഹാരവും ചായയും എടുത്തു വെക്കാം.”
റസിയയുടെ ആ ചിരിയും സ്നേഹവും കണ്ടപ്പോൾ അലിയുടെ മനസ്സിലെ ആ ഭാരമൊക്കെ എങ്ങോ പോയ്മറഞ്ഞു. അവൻ ചിരിച്ചു കൊണ്ട് കുളിക്കാനായി ഓടി.
സമയം നീങ്ങി നേരം ഇരുട്ടിഴപോയേക്കും ആകാശത്തിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു. അലവി ഹാജിയും അലിയും നിസ്കരിക്കാനായി പള്ളിയിലേക്ക് പോയി..തിരിച്ചു ഇറങ്ങുമ്പോൾ അന്തരീക്ഷം കനത്തു നിന്നു. അലിയുടെ കൈപിടിച്ചു പാടവരമ്പിലൂടെ നടക്കുമ്പോൾ ഹാജി ആകാശത്തേക്ക് നോക്കി പറഞ്ഞു:
“ഡാ അലീ, നീ കുട എടുത്തിരുന്നോ? മഴക്കോള് നല്ലോണം കാണുന്നുണ്ട്. പാടവരമ്പിലൂടെ വേണം വീട്ടിലെത്താൻ. ഇരുട്ടായാൽ വഴി കാണില്ല.”
“ഇല്ലുപ്പ, ഞാൻ എടുത്തില്ല,” അലി ആകാശത്തെ കറുത്ത മേഘങ്ങളെ നോക്കി മറുപടി നൽകി.
“എന്നാൽ വേഗം നടക്ക്, മഴ ഇപ്പോൾ വരും,” ഹാജി വേഗത കൂട്ടി. അവർ വീട്ടിലെത്താൻ പത്തു വാര ബാക്കിയുള്ളപ്പോൾ ആകാശം പൊട്ടിപ്പിളരുന്നതുപോലെ മഴ പെയ്തു തുടങ്ങി. രണ്ടുപേരും സർവ്വ ശക്തിയുമെടുത്ത് ഓടി ഉമ്മറത്തേക്ക് കയറി.