പോകുന്നതിനു മുൻപ് കൃതിക തന്റെ ബാഗ് തുറന്ന്, അതിൽ നിന്നും അഞ്ഞൂറിന്റെ മൂന്നാല് നോട്ടുകൾ എടുത്തു. അവൾ അത് ആ വൃദ്ധന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വെക്കാൻ തുനിഞ്ഞു.
അയാൾ പെട്ടെന്ന് വെപ്രാളത്തോടെ തന്റെ പോക്കറ്റ് കൈകൊണ്ട് പൊത്തിപ്പിടിച്ചു.
“അയ്യോ… വേണമ്മാ… കാസൊന്നും വേണാം…”
(അയ്യോ… വേണ്ട മോളേ… പൈസയൊന്നും വേണ്ട…)
അയാൾ ആത്മാർത്ഥമായി നിരസിക്കുകയായിരുന്നു ചെയ്തത്….
“അതൊന്നും പറ്റില്ല… ഇത് വെച്ചോ…”
അവൾ അയാളുടെ കൈ ബലമായി മാറ്റി, നിർബന്ധപൂർവ്വം ആ നോട്ടുകൾ അയാളുടെ പോക്കറ്റിലേക്ക് തിരുകി വെച്ചു.
“ഇത് ഇരിക്കട്ടും താത്താ… ഒടമ്പ് പാത്തുക്കോങ്കെ…”
(ഇത് ഇരിക്കട്ടെ… ശരീരം നോക്കണം…)
അവൾ ചിരിച്ചുകൊണ്ട് അയാളുടെ കൈകളിൽ ഒന്ന് കൂടി പിടിച്ചു. അവളുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞുകൊണ്ട് ആ വൃദ്ധൻ ആ പണം സ്വീകരിച്ചു. ഞങ്ങളെ നോക്കി കൈകൂപ്പി തൊഴുതു.
ഒരു വലിയ പുണ്യപ്രവൃത്തി ചെയ്ത സന്തോഷത്തോടെ കൃതിക കാറിലേക്ക് കയറി. പിന്നാലെ ഞങ്ങളും.
“എന്നാ വിടാം അല്ലേ… മരതക വില്ലയിലേക്ക്…”
ഞാൻ ആവേശത്തോടെ സ്റ്റിയറിങ്ങിൽ പിടിച്ചു. വല്ലാത്തൊരു ത്രില്ലിലായിരുന്നു എല്ലാവരും. ഇത്രയും നാൾ ചോദ്യചിഹ്നമായി നിന്ന പലതിനും ഉത്തരം കിട്ടാൻ പോകുന്നതിന്റെ ത്രില്ല്.
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു, പഴയ റെയിൽവേ സ്റ്റേഷൻ റോഡ് ലക്ഷ്യമാക്കി വണ്ടി കുതിച്ചു…..
വഴി കിട്ടിയ സന്തോഷത്തിൽ കാറിനുള്ളിൽ ഒരൊന്നൊന്നര ആഘോഷം തന്നെയായിരുന്നു.