അവിടെ ഒരു ആണും പെണ്ണും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്.
അതൊരു വെറും പരിശീലനമായിരുന്നില്ല. ജീവനും മരണത്തിനും ഇടയിലുള്ള ഒരു നൃത്തം പോലെയായിരുന്നു അവരുടെ ചലനങ്ങൾ.
ആ യുവാവ് ഒരു യോദ്ധാവിനെപ്പോലെ തിളങ്ങി നിൽക്കുകയായിരുന്നു. വിയർപ്പിൽ കുളിച്ച, ഉറച്ച പേശികളുള്ള ശരീരം കറുത്ത വസ്ത്രത്തിനുള്ളിലൂടെ കാണാം. മുഖത്ത് എങ്ങനെയെങ്കിലും ജയിക്കണമെന്ന വാശിയും ഏകാഗ്രതയും മാത്രം.
എന്നാൽ ആ പെണ്ണ്… അവളെ കണ്ടപ്പോൾ എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി. ആമിയുടെയും നിധിയുടെയും മുന്നിൽ കടപിടിക്കാൻ കഴിയുന്ന സൗന്ദര്യം… വിയർപ്പുകൊണ്ട് നെറ്റിയിൽ ഒട്ടിപ്പിടിച്ച മുടിയിഴകൾ പോലും അവളുടെ ഭംഗി കൂട്ടുന്നതേയുള്ളൂ. ഒരു ദേവതയെപ്പോലെ തോന്നിപ്പിക്കുമെങ്കിലും, അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഇരയെ നോക്കുന്ന ഒരു വേട്ടമൃഗത്തിന്റേതായിരുന്നു.
അവരുടെ കയ്യിലുള്ള വാളുകൾ സാധാരണയായിരുന്നില്ല. ഹാളിന്റെ മുകളിലെ ജനാലകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ അവ മാന്ത്രികമായി തിളങ്ങുന്നുണ്ടായിരുന്നു.
അവന്റെ കയ്യിലെ വാളിന്റെ പിടിയിൽ കറുത്ത ചരടുകൾ കൊണ്ട് മുറുക്കിക്കെട്ടിയിട്ടുണ്ട്. അതിന്റെ കൈയുറയിൽ ഒരു അസുരന്റെ എന്ന് തോന്നിപ്പിക്കുന്ന രൂപം അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നു. ഓരോ തവണ വീശക്കുമ്പോഴും അതൊരു മുരൾച്ചയോടെ വായുവിനെ കീറിമുറിച്ചു.
അവളുടെ വാളാകട്ടെ, കൂടുതൽ നേർത്തതും എന്നാൽ അപകടകരമാംവിധം മനോഹരവുമായിരുന്നു. പിടിയിൽ രക്തചുവപ്പ് നിറത്തിലുള്ള പട്ട് ചുറ്റിയിട്ടുണ്ട്. വാളിന്റെ വായ്ത്തലയിൽ ചെറിപ്പൂക്കളുടെ ഡിസൈൻ ഒരു കൊലയാളിയുടെ ചിരി പോലെ തിളങ്ങി നിന്നു. അതിന്റെ വക്കിലെ വെള്ളിനിറം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.